കൊല്ലത്ത് കായിക താരങ്ങളേയും പരിശീലകരേയും ആദരിച്ചു.
കൊല്ലം:കായിക പരിശീലനത്തിന് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും അമച്വർ ബോക്സിംഗ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ചിന്നക്കട ബസ് ബേയില്‍ കായിക താരങ്ങളെയും പരിശീലകരെയും ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മികച്ച കായിക താരങ്ങളെ സൃഷ്ടിക്കാൻ ജില്ലയ്ക്കായി. കായിക പരിശീലന രംഗത്ത് അറിയപ്പെടുന്ന പല സ്ഥാപനങ്ങളും കൊല്ലത്തുണ്ട്. ഹോക്കി സ്റ്റേഡിയം പ്രവർത്തനം ആരംഭിച്ചു. കർബലയിലെ ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ ഫ്ലഡ്ലൈറ്റ്, സിന്തറ്റിക് ട്രാക്ക് എന്നിവ നിർമിക്കാൻ കൂടുതൽ പണം അനുവദിക്കും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം മികച്ച പരിശീലകരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കും. ഇതുവരെ 973 സ്പോർട്സ് താരങ്ങൾക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നൽകി. ബഡ്ജറ്റിൽ അംഗീകരിച്ച മാരിടൈം മ്യൂസിയം പദ്ധതി, ഇൻഡോർ സ്റ്റേഡിയം എന്നിവയുടെ നിർമാണം ത്വരിതപെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ വനിത ടീമിന്റെ മുഖ്യ പരിശീലകനും ദ്രോണാചാര്യ
അവാർഡ് ജേതാവുമായ ഡോ.ഡി. ചന്ദ്രലാൽ, ഏഷ്യൻ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഖിൽ, ബോക്സിങ് കോച്ച് ആർ കെ മനോജ്കുമാർ, യുവ കായിക പ്രതിഭകളെയും ദേശീയ തലത്തില്‍ മെഡലുകള്‍ കരസ്ഥമാക്കിയ ജില്ലാ സ്പോര്‍ട്സ് അക്കാദമിയിലെയും സായ് സെന്ററിലേയും കായികതാരങ്ങളെയും ചടങ്ങിൽ ആദരിച്ചു.