ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നകേസ്; കുഞ്ഞിൻ്റെ അമ്മ ശ്രീതു അറസ്റ്റിൽ
ബാലരാമപുരത്ത് രണ്ടുവയസുകാരിയെ
കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മ അറസ്റ്റിൽ. കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ പാലക്കാട് നിന്നാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. ശ്രീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ദേവേന്ദുവിൻ്റെ അമ്മാവൻ ഹരികുമാറിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
കഴിഞ്ഞ ജനുവരി 30നായിരുന്നു രണ്ടര വയസുകാരിയെ കോട്ടുകാൽക്കോണത്ത് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ ഹരികുമാറിൻ്റെ മൊഴികളിൽ ചില അസ്വഭാവികതകൾ പൊലീസ് സംശയിച്ചിരുന്നു. ഇതിനിടയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നും പണംവാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ശ്രീതുവിനെതിരെ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഈ കേസിൽ ജാമ്യത്തിലായിരുന്നു ശ്രീതു.
ഹരികുമാറിൻറെയും ശ്രീതുവിൻ്റെയും വാട്‌സാപ്പ് ചാറ്റുകൾ ഫോറൻസിക് പരിശോധന നടത്തിയതിൽനിന്ന് ഇരുവരും തമ്മിൽ അസാധാരണമായ ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതിൻ്റെ തുടർച്ചായായിട്ടാണ് ദേവേന്ദുവിനെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.