ഹജ്ജ് യാത്ര: വിവേചനം തുടരുന്നു.. കരിപ്പൂരില്‍ നിന്നുള്ള നിരക്ക് 1.07 ലക്ഷം രൂപ..കൊച്ചിയിൽ നിന്ന് 87,697 രൂപ
മലപ്പുറം: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന യാത്രയ്ക്കായി വിമാനക്കമ്പനികളുമായി ധാരണയിലെത്തി. എന്നാൽ കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്കു മുൻവർഷങ്ങളെ പോലെ നിരക്കിൽ ഉള്ള വ്യത്യാസം തുടരും. കരിപ്പൂർ വിമാനത്താവളം വഴി പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പുറപ്പെടുന്ന തീർത്ഥാടകർ സംസ്ഥാനത്തെ മറ്റ് ഹജ്ജ് എമ്പാർക്കേഷൻ സെന്ററുകളിൽ നിന്നും പുറപ്പെടുന്നതിനേക്കാൾ ഏകദേശം ഇരുപതിനായിരം രൂപ അധികമായി നൽകേണ്ടിവരും. എന്നാൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കരിപ്പൂരില്‍ നിന്നുള്ള നിരക്കില്‍ ഇളവ് വരുത്തിയതിനു ശേഷമാണ് ഈ വ്യത്യാസം.
മുംബൈ ആസ്ഥാനമായ ആകാശ എയറിനാണ് കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. കരിപ്പൂരിൽ നിന്നും 1.07 ലക്ഷം രൂപയാണ് ഇത്തവണത്തെ നിരക്കായി തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ പതിനെണ്ണായിരത്തിലേറെ രൂപയുടെ കുറവുണ്ട്. എങ്കിലും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇരുപതിനായിരം രൂപയോളം അധിക ചെലവാണ് കരിപ്പൂരിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉണ്ടാവുന്നത്.
കൊച്ചിയില്‍ നിന്നുള്ള ഹജ്ജ് തീർത്ഥാടക സർവീസ് നടത്തുവാൻ സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസിനാണ് അനുമതിയുള്ളത്. 87,697 രൂപയാണ് കൊച്ചിയിലെ നിരക്ക്. കണ്ണൂരില്‍ നിന്നുള്ള സര്‍വീസ് സൗദി ബജറ്റ് എയര്‍ലൈന്‍സായ ഫ്‌ളൈഡീല്‍ നടത്തും. 89,737 രൂപയാണ് കണ്ണൂരില്‍ നിന്നുള്ള നിരക്ക്.
ആകാശ, ഫ്‌ളൈനാസ്, ഫ്‌ളൈഡീല്‍ എന്നിവയ്‌ക്കൊപ്പം എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം കരിപ്പൂരില്‍ നിന്ന് 1.25 ലക്ഷം രൂപയായിരുന്നു നിരക്ക്