യാത്രാലക്ഷ്യം പൂർത്തീകരിച്ച് കൊച്ചി വാട്ടർ മെട്രോ.
കൊല്ലം: കൊച്ചി വാട്ടർ മെട്രോ പദ്ധതി സർവീസ് ആരംഭിച്ച് രണ്ടര വർഷം പൂർത്തിയാകുന്നതിന് മുൻപ് തന്നെ 50 ലക്ഷം യാത്രക്കാരെന്ന നാഴികക്കല്ല് പിന്നിട്ടു.
ചെറിയ ലൈറ്റ് ട്രന്‍സ്പോര്‍ട്ട് പ്രോജകട് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് വളരെ അപൂര്‍വ്വമാണ്. വിനോദ സഞ്ചാരികളും എറണാകുളം നിവാസികളുമെല്ലാം വാട്ടർ മെട്രോയെ ഏറ്റടുത്തതിന്റെ ഉദാഹരണമാണ്.
നിലവിൽ 20 ബോട്ടുകളിലായി 125 ട്രിപ്പുകളാണ് കൊച്ചി വാട്ടർ മെട്രോയുടെ പ്രതിദിന സർവീസ്. പുതിയ ടെർമിനലുകളും നിർമ്മാണത്തിൻ്റെ അന്തിമഘട്ടത്തിലാണ്. വിദേശ രാജ്യങ്ങൾ വരെ ഈ പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തി. ലോക ബാങ്കും വാട്ടര്‍മെട്രോ സേവനവുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദമായതും അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്നതുമായ ഈ കേരള മോഡൽ ഇപ്പോൾ യൂണിയൻ ഗവണ്മെൻ്റ് ഒരു മാതൃകയായിക്കണ്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെ നിര്‍ദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും കേന്ദ്രപ്രദേശങ്ങളിലെയും 18 വ്യത്യസ്ത നഗരങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യത പഠനം കേരളത്തിൻ്റെ സ്വന്തം കെഎംആര്‍എല്‍ ആരംഭിച്ചുകഴിഞ്ഞു. ഒപ്പം നമ്മുടെ കേരള മോഡൽ വാട്ടർമെട്രോ യൂണിയൻ ഗവണ്മെൻ്റിൻ്റെ പരസ്യങ്ങളിലും സ്ഥാനം പിടിക്കുന്നുണ്ട്. പ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകളും ചുരുങ്ങിയകാലയളവിനുള്ളില് കൊച്ചി വാട്ടര്‍ മെട്രോ സ്വന്തമാക്കി. എത്രയും പെട്ടെന്നുതന്നെ കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്