കൊല്ലം:ആന്റമാനിൽ നിന്നും കൊറിയർ വഴി മെത്താംഫിറ്റമിൻ കടത്തിയ മൂന്നു പ്രതികൾക്ക് 15 വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി പാണക്കാട് സ്വദേശി നിഷാന്ത്(25 ), രണ്ടാം പ്രതി മലപ്പുറം ഡൗൺഹിൽ സ്വദേശി റിയാസ് (33), മൂന്നാം പ്രതി പാണക്കാട് സ്വദേശി സിറാജുദീൻ (30 ) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2023 ഫെബ്രുവരി 21 നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി തുറയ്ക്കൽ ബൈപ്പാസിലുള്ള കൊറിയർ സർവീസ് വഴി ആന്റമാൻ നിക്കോബാർ ദ്വീപിൽ നിന്നും എത്തിച്ച് മഞ്ചേരി ഭാഗത്ത് വിൽപ്പന നടത്തുന്നതിനായി അരക്കിലോഗ്രാം വരുന്ന മെത്താംഫിറ്റമിൻ പാഴ്സൽ ഏറ്റുവാങ്ങി കാറിൽ കയറുന്നതിനിടയിലാണ് പ്രതികൾ എക്സൈസിന്റെ പിടിയിലായത്. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖും എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോനും സംഘവും സംയുക്തമായാണ് ഇവരെ പിടികൂടിയത്. ഒന്നാം പ്രതി നിഷാന്തിന്റെ പേരിലാണ് ആന്റമാനിൽ നിന്നും കൊറിയർ പാഴ്സൽ എത്തിയത്. പ്രതികളുടെ സുഹ്യത്തായ നാലാം പ്രതി മുഹമ്മദ് സാബിദ് ആണ് കൊറിയർ വഴി മയക്കുമരുന്ന് അയച്ചത്. ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഈ കേസിന്റെ അന്വേഷണത്തിനായി എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ആർ.എൻ.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചി കസ്റ്റംസ് ടീമും സംയുക്തമായി ആന്റമാനിൽ പോയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആന്റമാനിൽ ബങ്കറിൽ സൂക്ഷിച്ച 50 കിലോയോളം മെത്താംഫിറ്റമിൻ അന്വേഷണസംഘം കണ്ടെത്തി നശിപ്പിച്ചിരുന്നു. ബഹുമാനപ്പെട്ട മഞ്ചേരി NDPS സ്പെഷ്യൽ കോടതി ജഡ്ജ്.ടി.ജി വർഗ്ഗീസാണ് പ്രതികളെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് സുരേഷ്.പി ഹാജരായി.