പത്തനംതിട്ടയിൽ കെ എസ് ഇ ബി നിർമ്മിച്ച ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച്ഗിയർ സബ്സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്.
കൊല്ലം:പത്തനംതിട്ടയിൽ കെ എസ് ഇ ബി പുതുതായി നിർമ്മിച്ച 220 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച്ഗിയർ (GIS) സബ്സ്റ്റേഷൻ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി ഇന്ന് (19.09.2025) നാടിനു സമർപ്പിക്കും. ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷയാകുന്ന ചടങ്ങിൽ പത്തനംതിട്ട എം പി ആന്റോ ആന്റണി മുഖ്യാതിഥിയായി പങ്കെടുക്കും.
പത്തനംതിട്ട മേരി മാത ഫൊറോന ചർച്ച് ഓഡിറ്റോറിയത്തിൽ വൈകീട്ട് 4 മണിക്കാണ് ഉദ്ഘാടനം. കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ. മിൻഹാജ് ആലം ഐ എ എസ് യോഗത്തിന് സ്വാഗതം ആശംസിക്കും. പ്രസരണ വിഭാഗം ഡയറക്ടർ ശ്രീ ശിവദാസ് എസ് റിപ്പോർട്ട് അവതരിപ്പിക്കും.
നിലവിൽ ആലപ്പുഴയിലെ ഇടപ്പോൺ 220 കെവി സബ്സ്റ്റേഷനെയാണ് ജില്ല പ്രധാനമായും വൈദ്യുതിക്കായി ആശ്രയിച്ചിരുന്നത്. അവിടെയുണ്ടാകുന്ന തകരാറുകൾ ജില്ലയിലെ വൈദ്യുതി വിതരണത്തെ സാരമായി ബാധിച്ചിരുന്നു. എന്നാൽ, ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പത്തനംതിട്ട, കൂടൽ സബ്സ്റ്റേഷനുകളിലേക്ക് കൂടുതൽ സ്രോതസ്സുകളിൽ നിന്ന് 110 കെവി വൈദ്യുതി എത്തിക്കാൻ സാധിക്കും. കൂടാതെ, അടൂർ, ഏനാത്ത് സബ്സ്റ്റേഷനുകൾ 110 കെവി വോൾട്ടേജ് നിലവാരത്തിലേക്ക് ഉയർത്തുകയും, റാന്നി, കോഴഞ്ചേരി, കക്കാട് സബ്സ്റ്റേഷനുകളിലെ വൈദ്യുതി ലഭ്യത വർദ്ധിക്കുകയും ചെയ്യും.
ആധുനിക ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച്ഗിയർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സബ്സ്റ്റേഷൻ നിർമ്മിച്ചിട്ടുള്ളത്. ഇത് പരിപാലനച്ചെലവ് കുറയ്ക്കുകയും വൈദ്യുതി തടസ്സങ്ങൾ ഗണ്യമായി കുറയ്ക്കുകയും ചെയ്യും. 100 എംവിഎ ശേഷിയുള്ള ഒരു ട്രാൻസ്ഫോർമറും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ സബ്സ്റ്റേഷനിലേക്ക് ഇടപ്പോൺ സബ്സ്റ്റേഷനിൽ നിന്ന് 28.70 കിലോമീറ്റർ നീളമുള്ള 220/110 കെവി എംസിഎംവി ലൈൻ വഴിയാണ് വൈദ്യുതി എത്തിക്കുന്നത്.
ശബരി ലൈൻസ് & സബ്സ്റ്റേഷൻ പാക്കേജ് കമ്മീഷൻ ചെയ്യുന്നതോടെ വാർഷിക പ്രസരണ നഷ്ടത്തിൽ ഏകദേശം 194 ലക്ഷം യൂണിറ്റിന്റെ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 4 മെഗാവാട്ട് ശേഷിയുള്ള ഒരു വൈദ്യുതി ഉത്പാദന നിലയം സ്ഥാപിക്കുന്നതിന് തുല്യമായ നേട്ടമാണ്.