അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം
കൊല്ലം: അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.
കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ. വനനിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നൽകിയിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമണകാരികളായ മൃഗങ്ങളെ പെട്ടെന്നുള്ള സാഹചര്യത്തിൽ വെടിവെച്ചു കൊല്ലാൻ വരെ അധികാരം നൽകുന്ന രീതിയിലുള്ള ബില്ലിന്റെ ഭേദഗതിക്കാണ് ഇപ്പോൾ പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുള്ളത്.
ബിൽ പാസായാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് വന്യമൃഗത്തെ വെടിവെച്ചുകൊല്ലാൻ തന്നെ ഉത്തരവിടാൻ അധികാരമുണ്ടാകും. ഇതോടെ കളക്ടറോ അല്ലെങ്കിൽ ഏതെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥനോ അറിയിച്ചാൽ തന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡന് വന്യമൃഗത്തെ വെടിവെച്ചുകൊല്ലാൻ ഉത്തരവിടാൻ അധികാരമുണ്ടാകും എന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട വ്യവസ്ഥ. നിലവിൽ അക്രമകാരിയായ ഒരു മൃഗത്തെ ഇത്തരത്തിൽ വെടിവെച്ചുകൊല്ലണമെങ്കിൽ വലിയ നടപടിക്രമങ്ങളാണുള്ളത്.