കമൽഹാസനെ കൊല്ലുമെന്ന് ഭീഷണി. സീരിയൽ നടനായ രവിചന്ദ്രനാണ് വധഭീഷണി മുഴക്കിയത്
ചെന്നൈ:
സനാതന ധര്‍മ്മത്തെ വിമര്‍ശിച്ച പ്രസംഗത്തെ തുടര്‍ന്ന് മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്ഹാസന് നേരെ വധഭീഷണി. സീരിയല്‍ നടനായ രവിചന്ദ്രനാണ് പൊതുവേദിയില്‍ തന്നെ കമല്‍ ഹാസനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ നീതിമയ്യം ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്കി.
കഴിഞ്ഞ ദിവസം അഗരം ഫൗണ്ടേഷന് വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുമ്പോള്‍ കമല്ഹാസന് സനാതന ധര്‍മ്മത്തെപ്പറ്റി വിമര്‍ശനാത്മക പ്രസ്താവന നടത്തിയിരുന്നു.
“രാഷ്ട്രത്തെ മാറ്റാന്‍ വിദ്യാഭ്യാസത്തിനാണ് മാത്രം ശക്തി. ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ തകര്‍ക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണ്” – എന്നാണ് കമല്‍ പറഞ്ഞത്. മെഡിക്കല്‍ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷ, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വലിയ തടസ്സമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ പ്രസ്താവനയ്ക്ക് പിന്നാലെ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
ബിജെപി സംസ്ഥാന സെക്രട്ടറി അമര്‍ പ്രസാദ് റെഡ്ഡി, “സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് കമലാണ്, അദ്ദേഹത്തിന്റെ സിനിമകള്‍ ബഹിഷ്കരിക്കണം” എന്ന് പ്രതികരിച്ചു. നടി ഖുശ്ബു, കമലിന്റെ പരാമര്‍ശം പൊതുവേദിയില്‍ അനാവശ്യമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, ഡിഎംകെ വക്താവ് എ. ശരവണന് കമല്‍ഹാസന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി.
പോലീസ് ഇപ്പോള്‍ രവിചന്ദ്രന്റെ വധഭീഷണി പ്രസ്താവനയുടെ ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NBNI