ഹെയ്ലി ഗുബ്ബി അഗ്നിപര്‍വത സ്‌ഫോടനം: ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ ബാധിച്ചു
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു.
ഇതിനെ തുടർന്ന് കരിമേഘം പടർന്നതിനെ തുടർന്ന് ഇൻഡോ- അറബ് മേഖലയിലെ വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസുകൾ റദ്ദാക്കേണ്ട സാഹചര്യമാണുള്ളത്. അഗ്നിപർവ്വത സ്ഫോടനം നടന്നതിനെ തുടർന്ന് 15 കിലോമീറ്റർ മുകളിലേക്ക് ആകാശത്ത് കരിമേഘം പടർന്നിരിക്കുന്നതാണ് വിമാനയാത്രയെ ബാധിക്കുന്നത്. നവംബർ 23ന് ആണ് അഗ്നിപർവ്വതം സ്ഫോടനം ഉണ്ടായതെങ്കിലും ഇന്നലെ മുതലാണ് അതിന്റെ പ്രത്യാഘാതം ഉണ്ടായിട്ടുള്ളത്.
അഗ്നിപർവ്വത സ്ഫോടനം ദില്ലി , ജയ്പൂര്‍, അഹമ്മദാബാദ്, നെടുമ്പാശേരി, കോഴിക്കോട് അടക്കമുള്ള വിമാനത്താവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിചിട്ടുണ്ട്.
ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള വിമാന യാത്രക്കാർ മണിക്കൂറുകളായി ഇതുമൂലം വലഞ്ഞു.
12,000 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘങ്ങള്‍ ഇന്ത്യ, യമന്‍, ഒമാന്‍, വടക്കന്‍ പാകിസ്താന്‍ എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്.
നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ജിദ്ദ, ദുബായ് സര്‍വീസുകള്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് റദ്ദാക്കി.
വിമാന സർവീസുകൾക്ക് ജാഗ്രത നിർദ്ദേശം നൽകിയതിനെ തുടർന്ന് അറബ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രകൾക്ക് വിമാന കമ്പനികൾ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് അറിയുന്നത്.