രാഹുല്‍ ഗാന്ധിയുടെ ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനം ഇന്ന്
രാഹുല്‍ ഗാന്ധിയുടെ ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനം ഇന്ന്
പട്നയിൽ
പട്ന : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബിഹാറിൽ നടത്തിയ ‘വോട്ടര്‍ അധികാര്‍ യാത്ര’യുടെ സമാപന സമ്മേളനം ഇന്ന് പട്നയിൽ നടക്കും. ഇന്‍ഡ്യ സഖ്യ നേതാക്കളടക്കം പതിനായിരങ്ങള്‍ അംബേദ്കര്‍ പാര്‍ക്കിലെ മഹാറാലിയില്‍ അണിനിരക്കുമെ ന്നാണ് അനുമാനം.
വോട്ട് കൊള്ളക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയാണ് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിച്ച യാത്ര അവസാനിക്കുന്നത്.
ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്ര വിജയമായതിന് പിന്നാലെ രാജ്യവ്യാപകമാക്കാന്‍ ഇന്‍ഡ്യ സഖ്യം തീരുമാനിച്ചിരുന്നു. ബിഹാറില്‍ പരിഷ്‌കരിച്ച വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഗ്രാമീണ മേഖലകളെ ഇളക്കിമറിച്ചാണ് വോട്ടര്‍ അധികാര്‍ യാത്ര അവസാനിക്കുന്നത്.
ആസന്നമായ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പില്‍ വൻ വിജയം ഈ യാത്രയിലൂടെ നേടാനാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ സഖ്യം.
ബീഹാറിലെ 25 ജില്ലകളിലെ 110 നിയമസഭ മണ്ഡലങ്ങളിലൂടെ ജനങ്ങളെ ഇളക്കിമറിച്ച് കടന്നുപോയ, 16 ദിവസം നീണ്ട യാത്രയാണ് ഇന്ന് അവസാനിക്കുന്നത്.
യാത്രയിലുടനീളമുണ്ടായിരുന്ന ജനസാഗരമാണ് യാത്രയുടെ വിജയമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. രാവിലെ 11 മണിക്ക് മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം, ‘ഗാന്ധിയില്‍ നിന്ന് അംബേദ്കറിലേക്ക് ‘ എന്നപേരില്‍ മാര്‍ച്ച് നടത്തി അംബേദ്കര്‍ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തും.
ഒരു മണിയോടെയാണ് സമാപന സമ്മേളനം നടക്കുക.